Wednesday, April 29, 2020

പിരീഡ്സ്, സാനിറ്ററി നാപ്കിൻ, പാഡ് ഇതൊക്കെ ഇന്നും പതിഞ്ഞ ശബ്ദങ്ങൾക്കപ്പുറം പറയാൻ നമുക്ക് ബുദ്ധിമുട്ടാണ്.വിശേഷങ്ങളും വീട്ടിലിരുപ്പ് അവസ്ഥകളുമൊക്കെ പറയാൻ ഇന്നലെ വിളിച്ച ഒരു കൂട്ടുകാരിയിൽ നിന്നുമാണ് ഇതെഴുതാൻ തോന്നിയത്. ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം അവളുടെ രണ്ടാമത്തെ പിരീഡ്സാണു ഇപ്പോൾ, കരുതിവെച്ച പാഡൊക്കെ തീർന്നതു കൊണ്ടും പുറത്തു പോയി സ്വയം മേടിക്കാൻ വേറെ വഴിയില്ലാത്തതുകൊണ്ടും "ആദ്യമായി" സാധനങ്ങൾ മേടിക്കാൻ പുറത്തേക്കിറങ്ങാൻ തുടങ്ങിയ അച്ഛന്റെ കയ്യിൽ ഒരു പേപ്പറിൽ എഴുതികൊടുത്തു വിട്ടു. അച്ഛൻ മേടിച്ചുകൊണ്ടു വന്നത് വില കൂടിയതും എന്നാൽ അവൾ ഉപയോഗിക്കാറില്ലാത്തതുമായ ബ്രാൻഡ്. അല്ലേർജിക്കാണ്. അതു പറഞ്ഞപ്പോൾ അച്ഛനു ദേഷ്യം വന്നു, ഇതൊന്നും മേടിക്കാൻ എന്നോടു പറയരുതെന്നു ഞാൻ പറഞ്ഞിട്ടുള്ളതല്ലേയെന്നും എനിക്ക് കടയിൽ നിന്നിട്ട് ഇതൊക്കെ എടുത്തു വിലയും പേരും നോക്കാനും കഴിയുമോ എന്നുമായിരുന്നു അച്ഛന്റെ മറുപടി. ഇതൊക്കെ മാറിമേടിക്കാൻ കൊണ്ടുപോകാൻ പറ്റുമോ, നാണക്കേടല്ലേ, കടയിലുള്ളവരു പോലും എന്ത് വിചാരിക്കും, തൽക്കാലം നീ ഇതുപയോഗിക്കു എന്നായിരുന്നു അമ്മയുടെ മറുപടി. പാഡ് എന്നു പറയാൻ ഒരുപാടുമില്ലാഞ്ഞിട്ടും "ഇത്, ഇതൊക്കെ" എന്നുപോലും വളരെ പാടുപ്പെട്ടാണ് നമ്മൾ പറയുന്നത്. 

ഒരു പെൺകുട്ടിക്കു ഒട്ടും ഒഴിവാക്കാൻ സാധിക്കാത്ത ഏറ്റവും ആവശ്യമായ ഒന്നാണ് സാനിറ്ററി നാപ്കിൻ അഥവാ പാഡ് കാരണം നമ്മളിലധികവും ഇന്നും നാപ്കിനാണുപയോഗിക്കുന്നത്. സ്വന്തം വീടുകളിൽ, അച്ഛനോടും സഹോദരനോടും ഒരിക്കൽ പോലും ഇത്ര പ്രാധാന്യമർഹിക്കുന്ന കാര്യം സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ നമ്മുടെയൊക്കെ അവസ്ഥ ഭീകരമല്ലേ, തുറന്ന സംസാരങ്ങൾ സ്വന്തം വീടുകളിൽ സ്വീകാര്യമല്ലാതാകുമ്പോൾ പുറത്തേക്കിറങ്ങി സംസാരിക്കാൻ നമുക്ക് കഴിയുമോ? ഇങ്ങനെ എത്രമാത്രം ഇൻസെക്ക്യൂരിറ്റീസാണ് മെൻസ്ട്രൽ സൈക്കിൾ തുടങ്ങുന്ന ആദ്യകാലം മുതൽ നമ്മൾ നമ്മുടെ പെൺകുട്ടികളിൽ സൃഷ്ടിക്കുന്നത്.
അതുപോലെ പിരീഡ്സ് സമയങ്ങളിലെ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് ഞാൻ കേൾക്കാൻ തുടങ്ങിയത് സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ കൂട്ടൂകാരുമായി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ്. വീട്ടിൽ നിന്നോ മുതിർന്ന സ്ത്രീകളിൽ നിന്നോ ഒരിക്കൽ പോലും ശാരീരികമായ ബുദ്ധിമുട്ടുകളെ കുറിച്ചല്ലാതെ മാനസികമായ പിരിമുറുക്കങ്ങൾ അഥവാ മൂഡ് സ്വിങ്ങ്സിനെ കുറിച്ച് കേട്ടിട്ടേയില്ല. പീരീഡ്സ് സമയങ്ങളിലെ മൂഡ് സ്വിങ്ങ്സ് ഒരാൾ കടന്നു പോകാവുന്ന ഏറ്റവും കടുപ്പമേറിയ മാനസികാവസ്ഥയാണെന്ന ബോധ്യം ഇന്നും നമുക്കിടയിൽ വളരെ കുറവാണ്. അപ്പോൾ ലോക്ക് ഡൗൺ പോലുള്ള സാഹചര്യങ്ങളിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാനോ കൂട്ടുകാരെ കാണാനോ സാധിക്കാത്ത അവസ്ഥയിൽ ആർത്തവവും അതിന്റെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെയും കുറിച്ച് വീടുകളിൽ തന്നെ അച്ഛനോട്, അമ്മയോട്, സഹോദരങ്ങളോട് തുറന്നു സംസാരിക്കാൻ സാധിക്കുന്നൊരു അന്തരീക്ഷമുണ്ടാകേണ്ടത് അനിവാര്യമല്ലേ?

ഇതോടൊപ്പം മറ്റൊരു ഇൻസിഡന്റ് ഓർക്കുകയാണ്. യൂണിവേഴ്സിറ്റിയിൽ വെച്ചു ഒരിക്കൽ ടക്ക് ഷോപ്പിൽ നിന്നും പൊതിയാതെ സ്റ്റേഫ്രീ മേടിച്ചുവരുന്ന എന്നെ കണ്ട് കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ പെട്ടന്നു പറഞ്ഞു വിട്ടു ഒരു കൂട്ടുകാരി എന്റെ അടുത്തേക്കു ഓടി വന്നു. "നീ ഇതെന്താ ഇങ്ങനെ പിടിച്ചേക്കുന്നേ, ഇവിടെ നിറച്ചും ആൾക്കാർ ഉള്ളതല്ലേ, അവനു എന്തെങ്കിലും തോന്നുമോ എന്നു ഓർത്തു ഞാൻ ഓടിച്ചു വിട്ടു, എനിക്ക് തന്നെ കണ്ടിട്ടു വല്ലാതെയായി." ഒരു നിമിഷം കയ്യിൽ ഉള്ളതെന്തോ മാരകവസ്തു അണോയെന്നു ശരിക്കും തോന്നി പോയേനെ.  

കുറച്ചും കൂടെ എന്തും തുറന്നു തന്നെ സംസാരിക്കാവുന്ന ഇടങ്ങളാണ് നമ്മുടെ ക്യാമ്പസുകൾ. എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന കൂട്ടുകാരന്മാരോട് പിരീഡ്സിനെ കുറിച്ചും ഒരു മടിയുമില്ലാതെ സംസാരിക്കാൻ നമുക്ക് കഴിഞ്ഞാലല്ലേ അവർക്കത് മസിലാക്കാൻ സാധിക്കുകയുള്ളൂ, അപ്പോഴല്ലേ അവർ ശരിക്കും നമ്മുടെ സുഹൃത്തുക്കളാകുന്നുള്ളു. ക്ഷീണിച്ചു തളർന്നു ആകെ വിഷമിച്ചു നിൽക്കുന്ന എന്നെ കണ്ടു കാര്യം തിരക്കി പിരീഡ്സാണെന്നറിഞ്ഞപ്പോൾ ചേർത്തുപിടിച്ച് വിളിച്ചുകൊണ്ടുപോയി കാപ്പി മേടിച്ചു തന്നു കൂടെയിരുന്നൊരുപാടു നേരം സംസാരിച്ച കൂട്ടുകാരനെയിപ്പോൾ ഓർക്കുകയാണ്, അതുപോലെയുള്ള ഒരുപാടു സുഹൃത്തുക്കൾ ഉണ്ടെന്നത് വലിയ സന്തോഷം തോന്നുന്നു.

 ഇനിയുമെത്ര നാൾ നമ്മൾ പൊതിഞ്ഞ കവറുകളിലെ പുറത്തു കാണിക്കാൻ കൊള്ളാത്ത വസ്തുക്കൾ എന്നപോലെ ആളുകൾക്കിടയിൽ നിന്നും പാഡുമായി ഓടും?? പെണ്ണിടങ്ങളിൽ മാത്രം ആ കെട്ടുകളയക്കും??.

അഞ്ചു രൂപയുടെ മിഠായിയുടെ കൂടെ കിട്ടുന്ന "ഫ്രീ" തന്നില്ലെങ്കിൽ കടയിൽ പോയി പ്രശ്നമുണ്ടാക്കുന്ന, അണ്ടർ വെയേർസൊഴിച്ചു എന്തും കടയിൽ തിരിച്ചു പോയി മാറാൻ ഒരു മടിയുമില്ലാത്ത നമുക്ക് എന്തിനാണ് നാപ്കിൻ നോക്കി മേടിക്കാനോ മാറി മേടിക്കാനോ മടി? 
അനാവശ്യമായ ഒരുപാടു കാര്യങ്ങൾ നോർമലൈസ് ചെയ്യപ്പെട്ടിടുള്ള നമ്മുടെ സമൂഹത്തിൽ ഇത്രമേൽ അവശ്യസാധനമായ നാപ്കിൻസ് ഇനിയെങ്കിലും ഒരു നോർമൽ സാധനമാകണ്ടേ?. 

അതുകൊണ്ട് "അത്, ഇത്, ഇതൊക്കെ" എന്നു പറയുന്നതിനു പകരം നമുക്ക് ഉറക്കെ തന്നെ പറയാം "സാനിറ്ററി നാപ്കിൻസ്, പാഡ്, പിരീഡ്സ്, മെൻസ്ട്രൽ സൈക്കിൾ" കാരണം നമ്മുടെ ബുദ്ധിമുട്ടുകൾ നമ്മൾ തന്നെ ഉറക്കെ പറഞ്ഞാലെ അതു ആദ്യം നമ്മുടെ തന്നെ കാതുകളിൽ എത്തൂ. എങ്കിലെ അതൊക്കെ നമ്മുടെ പ്രശ്നങ്ങളാണെന്നു നമുക്ക് തന്നെ മനസിലാവുകയുള്ളു.
അതാണാദ്യം സംഭവിക്കേണ്ടത്.

(എൻബി : ചുവടെയുള്ള ചിത്രം കണ്ടു ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ,  അത് ആരെയും ഒന്നും ചെയ്യില്ലാതൊരു പാവം വസ്തുവാണ് (ഞാനല്ല) ഒരു പരിധിവരെയും ഉപകാരം മാത്രമേയുള്ളൂ.)

മഴ

ഇന്ന് നമുക്ക് ഒന്നിച്ചൊരു മഴ കാണാനിരിക്കാം, 
ആർത്തു പെയ്യുന്ന രണ്ടിടങ്ങളിൽ, രണ്ടു വരാന്തകോണുകളിൽ, അലങ്കോലമായ മുടിയും മഴത്തുള്ളികൾ തട്ടിതെറിക്കുന്ന ശരീരവുമായി നമുക്കു മഴയിലേക്കു ചുരുങ്ങാം.
ചൂടു പിടിപ്പിക്കുന്ന കട്ടൻകാപ്പിയുടെ ഗന്ധവും രുചിയും ഉള്ളിലേക്കു പടരുമ്പോൾ, കൈകൾ കോർത്തു പിടിക്കാതെ, കണ്ണുകൾ തമ്മിലിടയാതെ മഴയിലൂടെ മാത്രം അറിഞ്ഞവരായി നമുക്കു മാറാം.ഞാൻ എന്റെ മാത്രം ചിന്തകളിലേക്കും നീ നിന്റെ മാത്രം ഭ്രാന്തുകളിലേക്കും ആഴ്ന്നിറങ്ങട്ടെ, ഒടുവിൽ ഇവ കൂട്ടി മുട്ടുന്ന ശൂന്യതയിൽ, പതിയെ കത്തിയെരിയുന്ന നിന്റെ പുകച്ചുരുളുകളെ വിഴുങ്ങി, വാശിപിടിച്ചു പെയ്യുന്ന മഴക്കിടയിലൂടെ നമുക്കു പരസ്പരം കണ്ടുമുട്ടാം, 
ഈ മഴയും നമ്മളിലേക്കു ചെറുതാകുന്നു എന്നു തോന്നുന്ന നിമിഷം തിരിച്ചു നടക്കണം, പഴയെ കോണുകളിലേക്ക്. ഓരോ മഴയിലും, പെയ്യുന്ന മറ്റൊരു പാതിയിൽ മറ്റൊരാളുണ്ട് എന്നൊരോർമ്മയിലൂടെ മാത്രം ബന്ധിക്കപ്പെട്ടവരായി നമുക്ക് തുടരാം. മഴയിനിയും നിർത്താതെ പെയ്യട്ടേ!

Monday, April 20, 2020

പൊതി

"പത്ത് ദിവസമായി രൂക്ഷപോരാട്ടമാണ്, മരിച്ചവരുടെ കണക്കുകൾ ആയിരങ്ങൾ കടക്കുന്നു, എന്നാൽ യു.എൻ നിർദേശത്തെ തുടർന്ന് താല്ക്കാലികമായി ഇരു വിഭാഗങ്ങളും അഞ്ച് മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നു, ആയാതിനാൽ കഴിഞ്ഞ രണ്ടു മണിക്കൂറോളം അന്തരീക്ഷം ശാന്തമാണ്". പാതിയടഞ്ഞ മിഴികളിലേക്കും കാതുകളിലേക്കും ഈ റേഡിയോ സന്ദേശം എത്തിയപ്പോൾ മജീദ് ഞെട്ടിയുണർന്നു.
"താനെപ്പോഴാണ് ഉറങ്ങിപോയത്, ഛേ, കഴിഞ്ഞ രണ്ടു മണിക്കൂറുകൾ നഷ്ടമായിരിക്കുന്നു" വല്ലാത്ത നിരാശ തോന്നി, "എത്രയും പെട്ടെന്ന് പുറത്ത് കടക്കണം, ഈ കെട്ടിടത്തിനകത്ത് പേടിച്ച് കഴിയാൻ തുടങ്ങിയിട്ട് നാലഞ്ചു ദിവസമായിരിക്കുന്നു". വിശന്നു തളർന്നുറങ്ങുന്ന തന്റെ കുഞ്ഞിനെ മജീദ് ഒരു നിമിഷം നോക്കി, ആകെയുണ്ടായിരുന്ന ഇത്തിരി വെള്ളവും ഭക്ഷണവും നൽകിയാണ് ആ പൈതലിന്റെ ജീവൻ ഇത്ര നാൾ പിടിച്ചു നിർത്തിയത്. തൊട്ടടുത്ത് തന്നെ ലൈലയുമുണ്ട്. പൊടിപിടിച്ച തറയിൽ കുത്തിയിരുന്നുകൊണ്ട് കുഞ്ഞിനെ കിടത്തിയിരിക്കുന്ന ചെറുകട്ടിലിലേക്ക് തല ചായ്ച്ചു കൊണ്ട് അവളും മയങ്ങിയിരിക്കുന്നു, "പാവം, ശരീരത്തിന്റെ ശക്തി നഷ്ടപ്പെട്ടിട്ടും മനസിന്റെ ധൈര്യം കൈവിടാതെ എത്ര നാളായി പിടിച്ചു നിൽക്കുന്നു".
മജീദ് കഴിയുന്നത്ര വേഗത്തിൽ പുറത്തേക്കോടി, കുറച്ചു നാളുകൾ മുൻപ് വരെ ശാന്തമായി സന്തോഷത്തോടെ താൻ കഴിഞ്ഞിരുന്ന നഗരത്തിന്റെ ഇന്നത്തെ രൂപം അവിശ്വസിനീയമാണ്. പുഴ പോലും കറുത്തു പോയിരിക്കുന്നു, രക്തം കട്ടപിടിച്ച് ഒഴുകുന്നത് പോലെ. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ലൈലയെ അടുത്തറിഞ്ഞത് വൈകുന്നരങ്ങളിൽ ഈ പുഴക്കരയിലിരുന്നുള്ള വർത്തമാനങ്ങളിലൂടെയായിരുന്നു. ഇടക്കു ആരും കാണുന്നില്ലെന്നു തോന്നുമ്പോൾ പതിയെ കാൽപാദങ്ങൾ പുഴയിലേക്കു ഇറക്കി നൂലുപോലെയുള്ളയാ വെള്ളി കൊലുസുകൾ നനയ്ക്കാനും എനിക്കുമാത്രമായി കവിതകൾ ചൊല്ലിതരാനും അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. 
തിരക്കു നിറഞ്ഞ ചന്തയും, നടക്കാനും സാമഗ്രികൾ വാങ്ങിക്കാനുമായി ഇറങ്ങിയ മനുഷ്യർക്കും പകരം ഇന്നീ നഗരമൊരു ശവപ്പറമ്പ് പോലെയുണ്ട്, എവിടെയും പൊട്ടിപൊളിഞ്ഞ, തകർന്നടിഞ്ഞ കെട്ടിടങ്ങൾ, പലതിലും രക്തകറകൾ കാണം,  മൃതശരീരങ്ങൾ, മരിക്കാറായ മനുഷ്യർ, എല്ലാം നഷ്ട്ടപ്പെട്ടു മുറവിളി കൂട്ടുന്നവർ, മുന്തിയ വസ്ത്രങ്ങൾ ധരിച്ച് വിലകൂടിയ വണ്ടികളിൽ അത്തറും പൂശി നടന്നിരുന്ന മനുഷ്യർ പലരുമിന്ന് കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ചെളിപിടിച്ച് കട്ടകൂടിയ മുടിയുമായി ഭ്രാന്തുപിടിച്ചു തെരുവിലലയുന്നു. എല്ലാ കണ്ണുകളിലും ഒരുപോലെ പട്ടിണിയും ഭീതിയും നിറഞ്ഞു നിൽക്കുന്നു.
ഒരൽപം വെള്ളമോ ഭക്ഷണമോ അവശ്യ വസ്തുക്കളൊ കിട്ടുനിടങ്ങളിലൊക്കെ ജനങ്ങൾ ഇടിച്ചു കൂടുകയാണ്, എല്ലാവരും എന്തിനൊക്കെയോ വേണ്ടി മുറവിളി കൂട്ടുന്നു, അവരുടെ ഇടയിലേക്കു കയറുവാൻ മജീദാവുന്നത്ര ശ്രമിച്ചുനോക്കി, "ഇല്ല ഇവിടെ നിന്നിട്ടു കാര്യമില്ല" അയാൾ മറ്റെന്തെങ്കിലും വഴി നോക്കി അലയാൻ തുടങ്ങി, ഏതൊരിടത്തും ജനങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു.
മജീദ് വീണ്ടും മുന്നോട്ട് നടന്നു, നഗര ചത്വരത്തിലേക്ക്, അതുമിന്ന് ഒരവശേഷിപ്പ് മാത്രമാണ്, അവിടെയും ചുറ്റിലും ജനങ്ങൾ, ആശ്വസിപ്പിക്കുന്നവർ, തമ്മിലടിക്കുന്നവർ, എവിടെയും ഒരിറ്റു വെള്ളം പോലും ലഭിക്കാനുള്ള സാധ്യതകൾ കാണുന്നില്ല. മജീദിനു ഉറക്കെ കരയാൻ തോന്നി "എന്റെ കുഞ്ഞ്, അവൾ പട്ടിണിയാണ്, അവൾക്ക് കൊടുക്കാൻ മാത്രം, ഒരൽപ്പം ആഹാരം ആരെങ്കിലും തരണേ!" പക്ഷേ അതുപോലെയുള്ള ആയിരകണക്കിന് നിലവിളികൾക്കിടയിൽ അതാരും കേൾക്കില്ല.
പെട്ടനാണ് എവിടെ നിന്നോ കിട്ടിയൊരു തോക്കും കൈകളിലുയർത്തി ഭ്രാന്തനെ പോലെ തോന്നിക്കുന്നൊരു മനുഷ്യൻ ചത്വരത്തിന്റേ നടുവിലേക്ക് വേച്ച ചുവടുകളുമായി വന്നത്. എല്ലാവരുടെയും ശ്രദ്ധ അയാളിലേക്കു തിരിഞ്ഞു, തോക്ക് സ്വന്തം ശരീരത്തിനു നേരെ തന്നെ പിടിച്ചു കൊണ്ട് കഴിയുന്നത്ര ഉറക്കെ അയാൾ വിളിച്ചു പറഞ്ഞു, "എന്റെ ജീവനു ഞാൻ തന്നെ വിലയിടുന്നു, ഈ നാടിനു നന്മയുണ്ടാവട്ടെ" 
ഒരു നിമിഷം,
ആ മനുഷ്യൻ നിലം പതിച്ചു.
മജീദിനു തല കറങ്ങുന്നതുപോലെ തോന്നി, ഇനിയുമിവിടെ നിന്നാൽ തനിക്കും ഭ്രാന്തു പിടിക്കും, ചുറ്റും നടക്കുന്നതൊക്കെ സമനില തെറ്റിക്കുന്നു.

അപ്പോഴാണ് ഒരു യുദ്ധവിമാനം സൈറൺ മുഴക്കികൊണ്ടാകാശത്തു കൂടെ പാഞ്ഞു പോയത്, അതെന്തിന്റെയോ സൂചനയാണെന്നോളം മനുഷ്യർ നാലുപാടും ചിതറിയോടാൻ തുടങ്ങി.
അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു, യുദ്ധം പുനരാരംഭിക്കുകയാണ്, "ഇനിയിവിടെ നിൽക്കുന്നത് സുരക്ഷിതമല്ല, ലൈലയും കുഞ്ഞും, അവർ ഭയപ്പെട്ടിടുണ്ടാകും, പക്ഷേ വെറും കൈയോടെ എങ്ങനെ തിരിച്ചു ചെല്ലും? കുഞ്ഞിനെന്തു നൽകും?" 
ലക്ഷ്യമില്ലാതോടി, തകർന്നതെങ്കിലും പൊക്കമുള്ളൊരു കെട്ടിടത്തിന്റെ വക്കിലൊളിക്കവേ മജീദ് പൊട്ടിക്കരഞ്ഞു.
അന്തരീക്ഷം കൂടുതൽ ഭീകരമായി മാറിക്കൊണ്ടിരിക്കുകയാണ്, കൂടുതൽ യുദ്ധവിമാനങ്ങളും ടാങ്കറുകളുമൊക്കെ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
രക്ഷപെടാൻ ശ്രമിക്കുന്ന മറ്റൊരു മനുഷ്യനെ മജീദ് കണ്ടതപ്പോഴാണ്, പക്ഷേ അയാൾ സുരക്ഷിതമായി എവിടെങ്കിലും ഒളിച്ചു നിൽക്കാൻ ശ്രമിക്കുന്നില്ല, പകരം തിടുക്കത്തിൽ എവിടെയോ എത്തിചേരാനുള്ള ഓട്ടത്തിലാണ്. അയാളുടെ കൈയ്യിലൊരു ചെറിയ പൊതിയുണ്ട്, ഭക്ഷണമാണെന്നു തോന്നുന്നു, ഒരുപക്ഷേ അയാൾക്കുമുണ്ടാകാമൊരു കൊച്ചുകുഞ്ഞ്, മജീദിനുള്ളു നീറുന്നതുപോലെ തോന്നി, തന്റെ കുഞ്ഞിനു വേണ്ടിയിതുപോലൊന്ന് സങ്കടിപ്പിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ...
പെട്ടന്നാണത് സംഭവിച്ചത്, എവിടുന്നോ പാഞ്ഞുവന്ന ചെറിയ ഷെല്ലുകൾക്കിടയിൽ പെട്ട് മണ്ണിലേക്ക് വീണാമനുഷ്യൻ അവസാന ശ്വാസത്തിനായി ഒന്നു ബുദ്ധിമുട്ടി, പിന്നെ നിശബ്ദനായി. മജീദിന്റെയുള്ളിൽകൂടെ ഒരിടിമിന്നൽ കടന്നു പോയി, ഇനിയുമിവിടെ നിന്നാൽ തന്റെയും സ്ഥിതിയിതായിരിക്കും, പ്രിയപ്പെട്ടവരുടെയടുത്തെത്തണം എത്രയും പെട്ടെന്ന്, പക്ഷേ.... അപ്പോഴും വിശന്നു തളർന്ന കുഞ്ഞിന്റെ മുഖം മനസിലേക്കു വരികയാണ്.

ഒരു നിമിഷം മജീദ് മരിച്ചു കിടക്കുന്നയാ മനുഷ്യനെ തന്നെ നോക്കി നിന്നു, അയാൾക്കു തന്നോടു തന്നെ വെറുപ്പ് തോന്നി.
പിന്നെ, ഒന്നും ആലോചിക്കാതെയാ മൃതദേഹം ലക്ഷ്യമാക്കിയോടി, ആവുന്നത്ര വേഗത്തിൽ. അതിനടുത്തെത്തിയതും ഇനിയും തണുത്തിട്ടില്ലാത്ത കൈയ്യിൽ നിന്നും മുറുക്കിപിടിച്ച, രക്തം പടർന്ന പൊതി മജീദ് ശക്തിയായി പിടിച്ചു പറിച്ചെടുത്തു, തിരിഞ്ഞോടി, ഇനിയൊരിക്കൽ കൂടെയാ ശരീരത്തിലേക്കു നോക്കാൻ മജീദിനാവില്ലായിരുന്നു, കാലുകൾ തളരുന്നു, ചുറ്റും സംഭവിക്കുന്നതൊന്നും മജീദിനു മനസിലാവാതെയായി, തലങ്ങും വിലങ്ങും ഷെല്ലുകൾ, വെടിയുണ്ടകൾ, ടാങ്കറുകളുടെ മുരൾച്ച, കാതടപ്പിക്കും ശബ്ദത്തോടെ സ്ഫോടനങ്ങൾ, എവിടൊക്കെയോ മനുഷ്യകരച്ചിലുകൾ, പക്ഷേ മജീദിതൊന്നുമറിഞ്ഞില്ല, അയാൾ ഉന്മാദത്തിലാണ്ടിരുന്നു,നിഷ്കളങ്കമായി ചിരിക്കുന്ന തന്റെ കുഞ്ഞിന്റെ മുഖം മാത്രമായിരുന്നു അയാളുടെ മുൻപിലപ്പോൾ.!

(കുറച്ചു വർഷങ്ങൾക്കു മുൻപ് സിറിയൻ ആഭ്യന്തരയുദ്ധം വാർത്തകളിൽ നിറഞ്ഞുനിന്ന  കാലത്ത് എഴുതിയത്)



Saturday, April 18, 2020

അമ്മ

അടുക്കളയിലെ മുഷിഞ്ഞ തുണി കഷ്ണം പോലെയാണ് അമ്മയെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.  അടുപ്പിലെയും പാത്രങ്ങളിലെയും അവ അടുക്കി വെച്ചിരിക്കുന്ന പൊട്ടിപൊളിഞ്ഞ തട്ടിലെയും വൃത്തികേടുകൾ മുഴുവൻ തൂത്തു തുടച്ചെടുത്ത് മുഷിഞ്ഞു കെട്ടു ഒരു കോണിലേക്കു ഉപേക്ഷിക്കപ്പെടുന്ന അടുക്കള തുണി. അമ്മയുടെ മുഖത്ത് പതിയെ പതിയെ ജനിച്ചു വന്ന കറുത്ത പാടുകൾ കാണുമ്പോൾ അടുക്കള തുണിയുപയോഗിച്ചു അമ്മ തന്നെ തുടച്ചു കളയാറുള്ള അടുപ്പിലെ കറുത്ത പൊട്ടുകൾ ഓർമ്മ വരും, പിന്നീടതാ തുണിയിൽ അവശേഷിക്കുന്ന പോലെതന്നെ അമ്മയിലും അവശേഷിക്കുന്നതാവാം. ഈ കറുത്ത പാടുകളും ക്ഷീണവുമൊക്കെ അമ്മയുടെ ശരീരം മുഴുവൻ അലങ്കരിച്ചു തുടങ്ങിയിരിക്കുന്നു, ആരോഗ്യവും സൗന്ദര്യവും നീണ്ടുകിടന്നിരുന്ന മുടിയുമൊക്കെ എന്നേ അസ്തമിച്ചിരിക്കുന്നു.
വിണ്ടു കീറിയ മെലിഞ്ഞ വിരലുകളും കാൽപാദങ്ങളും കുഴിഞ്ഞ കണ്ണുകളുമാണ് അമ്മയിന്ന്. "ഉറങ്ങാൻ കഴിയുന്നില്ലിപ്പൊ രാത്രിയില്ലൊന്നും, ദേഹമാകെ വേദനയാണ്" ഇടക്കൊക്കെ തന്നൊടു തന്നെയങ്ങനെ പറയുന്നതു കേൾക്കാം, അല്ലെങ്കിൽ അടുക്കളപ്പുറത്തെ പൂച്ചയോട്, പക്ഷേ ഞങ്ങളാരുമതത്ര ശ്രദ്ധിച്ചിട്ടില്ല, അലെങ്കിൽ തന്നെ ഞങ്ങളെല്ലാവരും ഉറങ്ങിയതിനു ശേഷം മാത്രം കിടന്നു ഞങ്ങളൊക്കെ എണീക്കുന്നതിനു മുൻപേതന്നെ എണീറ്റു പോകുന്ന അമ്മ ഉറങ്ങുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ഞങ്ങൾ എങ്ങനെയറിയാനാണു?? ആകെ ശ്രദ്ധിച്ചിട്ടുള്ളതു തലേന്ന് കുളിച്ചു കഴുകാനിട്ടിരുന്ന അഴുക്ക് തുണിയൊക്കെ ഞങ്ങൾ എഴുന്നേൽക്കുമ്പോഴേക്കും വൃത്തിയായി കാലത്തു തന്നെ വെയിലും കൊണ്ട് അയയിൽ കിടന്നാടുന്നതാണ്, ചിലപ്പോഴൊക്കെ ഒപ്പം അതിലെ വെയിലും കൊണ്ട് നടക്കുന്ന അമ്മേയേയും കാണാറുണ്ട്. ഇതിനിടയിൽ അമ്മ ഭക്ഷണം എപ്പോഴാണോ ഉണ്ടാക്കുന്നത്, അറിയില്ല, പക്ഷേ ഭക്ഷണം വൈകിയാൽ ഞങ്ങളൾക്കൊക്കെ ദേഷ്യം വരും, പ്രത്യേകിച്ച് അച്ഛനു, അല്ലേലും അത്ര പാടുള്ള പണിയൊന്നും ഇല്ലല്ലോ വീട്ടിൽ ഭക്ഷണം വൈകാനും മാത്രം, അതുമല്ല ഓഫിസിൽ അച്ഛന് എന്തുമാത്രം തിരക്കുകളും ജോലികളും ഉള്ളതാണ്, ഞങ്ങൾക്കും എന്തൊക്കെ കാര്യങ്ങളുള്ളതാണ്, ഇത് വെല്ലോം അമ്മക്കറിയുവോ, പറഞ്ഞാൽ മനസില്ലാകുവോ, അതുകൊണ്ട് തന്നെ അമ്മയോടു പറയാൻ ഞങ്ങളാരും മെനക്കെടാറുമ്മില്ല.
ഭക്ഷണമൊക്കെ ഞങ്ങളുടെ ഇഷ്ടത്തിനാണ് പതിവ് അമ്മയ്ക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ട്ടങ്ങൾ ഒന്നുമില്ല, അല്ലെങ്കിൽ ആരും അത് ചോദിച്ചിട്ടില്ല, എന്തേലും വറത്തതും പൊരിച്ചതുമൊക്കെ ഉണ്ടാക്കിയാൽ അമ്മ കഴിക്കില്ല, "എനിക്കിതൊന്നും വല്ല്യ ഇഷ്ട്ടാല്ലാ" എന്നു പറയും, പക്ഷേ അമ്മമ്മ ഒരിക്കൽ പറഞ്ഞല്ലോ അമ്മയ്ക്ക് മീൻ വറുത്തതു വല്ല്യ ഇഷ്ട്ടാരുന്നൂന്ന്, പിന്നെയെന്തേ എനിക്കിതൊന്നും അത്ര  ഇഷ്ടമില്ലെന്നും പറഞ്ഞു അമ്മ എപ്പോഴും ഞങ്ങൾക്കു തരുന്നത്, ചിലപ്പോ ഞങ്ങൾ ഉണ്ടായതിനു ശേഷം ഇഷ്ടമില്ലാതായതാരിക്കും.
അമ്മയെപ്പോഴും വീടിനകത്തൂടെ ഓടി നടക്കുന്നതു കാണം, കൂടുതൽ സമയവും അടുക്കളയിലാണു, ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ നിലം തുടക്കാനായി അമ്മ വന്നാൽ ഞങ്ങൾക്കൊക്കെ ദേഷ്യം വരും, അതറിയാവുന്നതു കൊണ്ട് അമ്മയിപ്പൊ ശ്രദ്ധിച്ചേ ചെയ്യാറുള്ളൂ, " നിലത്തു കുനിഞ്ഞിരിക്കാൻ വയ്യാ, പാടാ, അതുകൊണ്ട് നിലം തുടക്കാന്നുള്ള കോലൊരെണ്ണം മേടിച്ചു തരുമോ" എന്ന് അമ്മ അച്ഛനോടെന്നോ ചോദിക്കുന്നതു കേട്ടായിരുന്നു, അച്ഛൻ മേടിച്ചു കൊടുത്തോ ആവോ, അതൊക്കെയൊരു അധിക ചിലവ് അല്ലേയെന്നോ മറ്റോ ആയിരുന്നു അച്ഛന്റെ മറുപടി.
വീടു മുഴുവൻ ഇങ്ങനെ ഓടി നടക്കുമെങ്കിലും ആരെങ്കിലും വന്നാൽ അമ്മയങ്ങനെ പൂമുഖത്തോട്ടു വരാറില്ല മടിയാണ് അതുകൊണ്ടു തന്നെ അടുക്കളയിൽ ചായയും പലഹാരവുമൊക്കെയുണ്ടാക്കി അത് കൊണ്ടുവരാനും പിന്നീട് ആ പാത്രങ്ങളോക്കെ തിരിച്ചു എടുത്തുകൊണ്ടു പോകാനും മാത്രമാണ് അമ്മ മുന്നിലോട്ടു വരാർ, അപ്പൊ അവരോടു എന്തെങ്കിലുമൊക്കെ കുശലം ചോദിക്കലും പതിവാണ്.
ചക്കയുപ്പേരീം, ചക്കപുഴുക്കും, ചക്കയടയുമൊക്കെ അമ്മ അടിപൊളിയായിട്ടുണ്ടാക്കും, എന്നാലും പറമ്പീന്നു ഇടക്കു ചക്ക കൊണ്ടുവരുമ്പോൽ അമ്മയ്ക്കു മാത്രം ഒരു സന്തോഷമുണ്ടാവാറില്ല, പകരം ഞങ്ങളാരും ശ്രദ്ധിക്കാത്തൊരു നെടുവീർപ്പു മാത്രമുണ്ടാകും, പിന്നീട് രാത്രിയിലെപ്പോഴൊ "ചക്ക വെട്ടിയിട്ടു കൈ അനക്കാൻ വയ്യല്ലോ ഇനിയീ പാത്രങ്ങൾ കൂടെ കഴുകാനുണ്ടല്ലോ" എന്നൊരാത്മഗതം കേൾക്കാം, വയ്യെങ്കിൽ അമ്മയ്ക്കു എവിടെയേലും ഇരുന്നു കുറച്ചു നേരം വിശ്രമിച്ചിട്ടു ബാക്കി പണികൾ ചെയ്താൽ പോരെ? അതിനും മാത്രം എന്തെങ്കിലും വയ്യായിക അമ്മയ്ക്കുണ്ടോ? എങ്കിൽ പിന്നെന്തേ എപ്പോഴും വയ്യ വയ്യാന്നു പറയുമെങ്കിലും അമ്മയൊരിക്കലും ഹോസ്പിറ്റലിൽ പോകുന്നതൊ മരുന്ന് മേടിക്കുന്നതോ ഞാൻ കണ്ടിട്ടില്ലല്ലോ!
പക്ഷേ അമ്മ തുടച്ചും വൃത്തിയാക്കിയുമൊക്കെ വീട്ടിലെ സർവ്വത്ര സാധനങ്ങൾക്കും ഇപ്പൊഴും പുതുമയുണ്ട്, വെടിപ്പുണ്ട് എന്നാൽ അമ്മയ്ക്കു മാത്രം ഉള്ളതിലേറെ പഴക്കം തോന്നിച്ചിരുന്നു, അടുക്കള തുണി പെട്ടന്നു മുഷിയുന്നതു പോലെ.
രാത്രി ഭക്ഷണം കഴിഞ്ഞു കിടന്നതാണ്, ഇതൊക്കെ ആലോചിച്ചു നേരം വൈകിയിരിക്കുന്നു, ഉറക്കം കുമിഞ്ഞു കൂടാൻ തുടങ്ങിയെന്റെ കണ്ണുകളിൽ, ഉറക്കത്തിനും പാതി ബോധത്തിനുമിടയിൽ മുഷിഞ്ഞ തുണിക്കൊണ്ട് അടുപ്പു തുടക്കുന്നൊരു മെലിഞ്ഞ രൂപം എന്റെ ചിന്തകളിൽ വന്നു, ഉറക്കമസ്വസ്ത്തപ്പെട്ടു ഞാൻ കണ്ണു തുറന്നു, എന്തോ വല്ലായ്മ തോന്നി, അപ്പോഴും അടുക്കളയിൽ നിന്നും പാത്രങ്ങൾ കഴുകുന്നതിന്റെയും അടുപ്പ് വൃത്തിയാക്കുന്നതിന്റെയുമൊക്കെ തട്ടും മുട്ടും ശബ്ദങ്ങളും നിർത്താതെ കേട്ടുകൊണ്ടേയിരുന്നു.!



Tuesday, April 14, 2020

സി എം എസ്സ്


ഒരിക്കൽ കൂടി സി.എം.എസ്സിലെ മഴ നനയണം, ഇല കൊഴിഞ്ഞ് നിൽക്കുന്ന മരങ്ങളിലൊക്കെ പച്ചപ്പ് കാണണം,പടിയിറങ്ങി പോകുന്നതിനു മുൻപ് ഇതിനു കഴിയണം എന്ന് ആഗ്രഹിച്ചതാണ്.! ഇന്ന് സർട്ടിഫിക്കറ്റ്സും മറ്റും വാങ്ങാൻ കോളേജിലേക്ക് ബസ് കയറിയപ്പോൾ മുതൽ ഈ കലാലയത്തിലെ മൂന്ന് വർഷങ്ങളും ഇവിടെ കഴിഞ്ഞു പോയ പകലുകളും കൂട്ടു കൂടി നടന്ന വൈകുന്നേരങ്ങളും, നനഞ്ഞു തീർത്ത മഴയും എടുത്തു കൂട്ടിയ ചിത്രങ്ങളുമൊക്കയായിരുന്നു മനസ്സിൽ.! രാവിലെ ചെന്നു കയറിയപ്പോഴെ പൂക്കൾ പരവതാനി വിരിച്ച, മരങ്ങൾ ഇലകളുടെ പച്ചപ്പിനൊപ്പം പൂക്കളുടെ ചെറുനിറങ്ങളും ചാലിച്ച സി.എം.എസ്സിനെയാണ് കണ്ടത്.ഇത്രമേൽ ഭംഗിയുള്ളൊരു കലാലയം നഷ്ടമാകുന്നതിൻ്റെ സങ്കടം ആഴത്തിലറിയാൻ കഴിഞ്ഞതപ്പോഴാണ്. ഒപ്പം ഇത്ര നല്ലൊരു ലൈബ്രറിയും.!
ഇവിടെ നിന്നും പോകുന്നതിനു മുൻപ് ആ മഴ ഒരിക്കൽ കൂടി കാണണം എന്ന് ഒരുപാട് ആശിച്ചിരുന്നു. സി.എം.എസ്സിൽ പഠിച്ച, ജീവിച്ച ഏതൊരു വിദ്യാർത്ഥിയും ഏറ്റം ഇഷ്ട്ടപെടുന്ന സിയെമ്മസിലെ മഴ, കാരണം ആ മഴക്കു എന്നും ഒരു പ്രത്യേക ഭംഗിയാണ്, മഴ പെയ്തു തീർന്നാലും മരം പെയ്തു തോരാത്ത ആ നനഞ്ഞ വൈകുന്നേരങ്ങൾക്കും.!
ഞങ്ങൾ എല്ലാവരും അവസാനമായി ഒന്നിച്ചു കൂടിയ ഇന്നത്തെ ദിവസം പക്ഷേ അങ്ങനൊരു മഴ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,അതുകൊണ്ട് തന്നെ സി.എം.എസ്സിൻ്റെ ആകാശത്ത് വൈകുന്നേരം മഴമേഘങ്ങളെ കണ്ടപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ..
ഒട്ടും കുറവു വരത്താതെ തന്നെ മഴ തകർത്തു പെയ്തു ഇന്ന്. ആ മഴയിലേക്കു ഓടിയിറങ്ങിയത് ഇവിടുത്തെ മറക്കാനാവാത്ത ഓർമ്മകളിൽ എന്നും ഉണ്ടാവും. ആവോളം കണ്ടു, നനഞ്ഞു, പക്ഷേ എത്ര കണ്ടാലും മതിവരില്ലലോ സി.എം.എസ്സിലെ മഴ.! 
ഇന്നീ മഴ പെയ്തത് ഞങ്ങൾക്ക് വേണ്ടിയാണ്, യാത്രയയപ്പ് തരാൻ, അവസാനമായി ഞങ്ങൾക്കു നനയാൻ.! പടിയിറങ്ങുമ്പോൾ കൂട്ടിനു മഴയും ഉണ്ടായിരുന്നു, ഒരുപാടു സന്തോഷവും സങ്കടവും ഒന്നിച്ച് തോന്നിയ നിമിഷങ്ങൾ..
ഇനിയുമിവിടെ ഒരുപാട് മഴ പെയ്യും, ഇവിടുത്തെ കുട്ടികൾ അത് നനഞ്ഞു നടക്കും, പക്ഷേ ഇനിയൊരിക്കൽ ആ മഴ നനയാൻ പഴയതു പോലാ വരാന്തയിൽ ഞങ്ങൾ മാത്രം ഉണ്ടാവില്ല..! ഓർമ്മകളുടെ മഴ ഇപ്പോഴും തോരാതെ പെയ്യുകയാണ്..!വിട...💔
(ഒരോർമ്മ കുറിപ്പ്)

Sunday, April 12, 2020

മഷിത്തണ്ട്

നീയൊരു കവിതയായി, ഞാനൊരു കഥയായി, നമ്മളൊന്നിച്ചൊരു മഷിതണ്ട് പൊട്ടിച്ചു,
നീയതെൻ കണ്ണിലിറ്റിച്ചു. ഞാൻ കരുതിവെച്ച കഥാന്ത്യം മാഞ്ഞുപോയി, പകരം നീ തന്നെ കവിതയെ ഞാനവിടെ കൂട്ടുചേർത്തു. കവിത കഥയുമായി കൂട്ടൂകൂടി, കഥാന്ത്യം  കഥയങ്ങനൊരു കവിതയായിതീർന്നു.
ഏറെ പ്രീയപ്പെട്ടൊരു കൂട്ടുക്കാരിക്ക്.❣️

Monday, April 6, 2020

Lives on Mountains ❄️


Lives on Mountains📸❄️
Portrait of a grandfather and his little grand child we met on our trek to Jogini falls from Vashist, who greeted me beforehand and was all happy and ready when l asked them if I could take a picture (though the kid was a little bit curious and gave me a complete smile only after I photographed them). I think I met them in front of their house when they got out  for a walk. All through our trek I was completely immersed in the architecture of Himachali houses, the people over there, their attire, daily routine and everything about that tiny beautiful village (Not everyday you'll get a chance to walk through a village with the background of beautiful snow-capped mountains). Most of those houses were accessible only by foot or on cattles and l felt that they don't have much contact to the external world (sure for the women). But they live a simple life and the people were genuinely happy to help whenever we sought one. And I feel that, though the mountains are so cold there, the people are warm, really warm or the warmest.❄️✨